Monday, December 10, 2007

മന്ത്രവാദം

മന്ത്രവാദം

അതിപ്രചീനകാലം മുതല്‍ തന്നെ മന്ത്രവാദം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിരുന്നു. ആദിമവര്‍ഗക്കാരുടെയിടയിലാണ് ഇത് ഉല്‍ഭവിച്ചെതെന്ന് തോന്നുന്നു. എന്നാല്‍ നാലാമത്തെ വേദമായ അഥര്‍വ വേദത്തില്‍ മന്ത്രവാദത്തെപ്പറ്റിയുള്ള പ്രസ്താവം കാണാം. ഇരുപത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്തങ്ങളുമുള്ള ഈ അഥര്‍വ വേദത്തില്‍ ആയിരത്തിയിരുനൂറില്‍പ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി, ഖര്‍ഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകര്‍മ്മങ്ങളെകുറിപ്പറ്റിയും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കേരളത്തിലെ ദുര്‍മന്ത്രവാദശാഖ അഥര്‍വ വേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കൌശികസൂത്രമാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി.
ബി.സി.4000നും 5000നും ഇടക്കാണ് വൈദികകാലമെന്നുപറയാം. ഇക്കാലം മുതല്‍ക്കെ മന്ത്രവാദത്തിനും മറ്റഭിചാരകര്‍മ്മങ്ങള്‍ക്കും പ്രചാരമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥര്‍വ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുണര്‍ന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാ‍ണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവന്‍ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേര്‍ക്ക് ദുര്‍വ്വാസാവു മഹര്‍ഷി കൃത്തികയെ വിട്ടതായും സുദര്‍ശനചക്രം ഉപയോഗിച്ച് അംബരീഷന്‍ അതിനെ തടഞ്ഞതായും പുരാണങ്ങളില്‍ കാണുന്നു.

“യജകന്തസാത്വികാ: ദേവാല്‍ യക്ഷ രക്ഷാംസി രാജസാ; പ്രേതാന്‍ ഭൂതഗണാംശ് ചാന്യേ യജകന്ത താമസാ:ജനാ.” (ഭഗവത് ഗീത)

സാത്വിക ചിന്തയുള്ള ജനങ്ങള്‍ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങള്‍ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസശ്രദ്ധയുള്ള ജനങ്ങള്‍ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു.
മന്ത്രവാദം അടിസ്ഥാനപരമായി ഒരു കറുത്തവിദ്യയാണ് . ഇത് ഉല്‍ഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിതന്നെയിരിക്കുന്നത്. വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളര്‍ന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാ‍ത്തന്‍, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമന്‍, ഹന്തുകാമന്‍, ആകാശയക്ഷി, ഗന്ധര്‍വന്‍, എരിക്കമ മോഹിനി, രക്തചാമുണ്ഡി, ഭൈരവി, യോനിമര്‍ദ്ദിനി, പറക്കുട്ടി, മാടന്‍, മറുത, അറുകൊല എന്നീ ദുര്‍മൂര്‍ത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ അഭിചാര-ക്ഷുദ്ര കര്‍മങ്ങളുടെ പ്രയോക്താക്കളായും മാത്രം മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.
പ്രാചീനദശയില്‍ ആദിമവാസികളുടെയില്‍ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും പാണന്‍, പറയന്‍, മണ്ണാന്‍ തുടങ്ങിയവര്‍ക്കിടയില്‍ പാരമ്പര്യമായിത്തന്നെ മന്ത്രവാദം(കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു. എല്ലാ‍പാണനും പറയനും മണ്ണാനും മന്ത്രവാദമുണ്ടാകും, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും. എന്നാല്‍ എല്ലാ നമ്പൂതിരിമാരും മന്ത്രവാദികള്‍ അല്ല. കേരളത്തില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച പരശുരാമന്‍, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴില്‍ നല്‍കിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂര്‍, തറയില്‍ക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂര്‍, പറമ്പൂര്‍, ചെമ്പ്ലിയന്‍സ്, താഴമണ്‍ മുതലായ ഇല്ലക്കാര്‍ക്ക് തന്ത്രവും കാട്ടുമാടം, കല്ലൂര്‍, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി) , കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാര്‍ അധ:കൃതസമുദായക്കാരായിരുവത്രെ) മുതലായവര്‍ക്ക് മന്ത്രവും കുലതൊഴിലായി ത്തീര്‍ന്നിട്ടുള്ളതിങ്ങനെയാണ്.
വാല്‍ഹൌസ് എന്ന ഇംഗ്ലീഷുകാരന്‍ എഴുതിയ (1879) ഒരു ലേഖനത്തില്‍ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കള്‍ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു.
ജ്യോതിഷത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കള്‍ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വര്‍ത്തിച്ചുട്ടൂണ്ടെന്ന വസ്തുത നിഷേദിക്കാന്‍ വയ്യ. കേരളത്തില്‍ ആറ് സദ്മന്ത്രവാദികളും ആറ് ദുര്‍മന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗന്‍ അദ്ദേഹത്തിന്റെ മലബാര്‍ മാന്വല്‍ എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാര്‍ മാത്രമായിരുന്നു മന്ത്രവാദകര്‍മ്മങ്ങളില്‍ ബന്ധപ്പെട്ടിരുന്നത്. അവരില്‍ പ്രമുഖരെ രാജാക്കന്മാര്‍ പോലും തങ്ങളുടെ ശത്രുക്കളെ നിര്‍ന്മാര്‍ജനം ചെയ്യാന്‍ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛര്‍ദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളില്‍ ആണ് ശത്രുക്കളെ അടിപ്പെടുത്താന്‍ മന്ത്രവാദികള്‍ ശ്രമിച്ചിരുന്നത്.


പ്രാകൃത മന്ത്രവാദം

ആദിമവാസികളുടെ കയ്യില്‍ മന്ത്രവാദവും പ്രാകൃതമായിരുന്നു. തമോഗുണ പ്രധാനങ്ങളായ മൂര്‍ത്തികളെ ആദ്യം മദ്യം, മാംസം, രക്തം എന്നിവ നല്‍കി ആരാധിച്ചു. ശാക്തേയ പൂജ എന്നറിയപ്പെടുന്ന ശക്തിപൂജ ഭാവത്തിലും സ്വഭാവത്തിലും ആസുരമായതങ്ങനെയാണ്. (ഉത്തരേന്ത്യയില്‍ പലയിടത്തും ഈ ശാക്തേയമായ പൂജാവിധാനങ്ങളും മറ്റും ചുടലക്കളങ്ങളിലും വനാന്തര്‍ ഭാഗങ്ങളിലും ഇന്നും നടത്താറുണ്ട്. മൃഗബലി, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും വശികരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്). മന്ത്രമൂര്‍ത്തികള്‍ക്ക് ആസുരമായ ഭാവം ഉണ്ടാകുമ്പോള്‍ കര്‍മിയും ആസുരഭാവം കൈകൊള്ളുന്നു. അപ്പോള്‍ മന്ത്രവാദ പ്രയോഗത്തന്റെ ഫലമായിത്തന്നെ കര്‍മിയും മദ്യപാനവും രക്തപാനവും നടത്തുന്നു. പ്രതിവിധിയെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃതമന്ത്രവാദിയുടെ രീതി. വശ്യം , മാട്ട്, മാരണം എന്നിവയാണ് പ്രാകൃത മന്ത്രവദിക്കു ചെയ്യാനാവുന്ന കാര്യങ്ങള്‍. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം(ഒടുവില്‍ മരണം) എന്നിവക്കായി പ്രാകൃത മന്ത്രവാദികള്‍ മാട്ടും മാരണവും നടത്തുന്നു.
മന്ത്രവാദം ഏകവസ്ത്രമായോ നിര്‍ വസ്ത്രമായോവേണം ചെയ്യാന്‍, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവമാണല്ലോ കുടികൊള്ളുന്നത്. പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കര്‍മി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂര്‍ത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കര്‍മങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ആസുരകര്‍മ്മമാണ്.

1 comment:

ഒരു “ദേശാഭിമാനി” said...

Eventhaough, it a Blind beleave, please write more about this subject, because it was a part of our history and culture

Good Luck